5 Eylül 2014 Cuma

കാര്‍ഷികസ്മൃതികളുണര്‍ത്തി മനുഷ്യപ്പൂക്കളമൊരുങ്ങി

ഓണാഘോഷത്തിന്റെ ഭാഗമായി ഡയറ്റ് അങ്കണത്തില്‍ വിരിഞ്ഞത് മനുഷ്യപ്പൂക്കളം. പ്രശസ്തശില്പി സുരേന്ദ്രന്‍ കൂക്കാനത്തിന്റെ മേല്‍നോട്ടത്തില്‍ മനുഷ്യപ്പൂക്കളം രൂപമെടുത്തപ്പോള്‍ തലമുറഭേദമെന്യേ ഏവര്‍ക്കും കൗതുകം
കേരളത്തിന്റെ സമ്പന്നമായ കാര്‍ഷികസംസ്കാരത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുംവിധം നാടന്‍പൂക്കള്‍, കാര്‍ഷികോത്പന്നങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങിയവ കൈകളിലേന്തി അധ്യാപകവിദ്യാര്‍ഥികളും കൊച്ചുകുട്ടികളും ഓണപ്പൂക്കളത്തിന്റെ ഭാഗമായി. പശ്ചാത്തലത്തില്‍,
             'മഴയെങ്ങുപോയ്...മുകിലെങ്ങുപോയ്....
             ആകാശമെങ്ങുപോയ്..... ?
             കൂടെങ്ങുപോയ്...കാടെങ്ങുപോയ്....
             മലനിരകളെങ്ങുപോയ്..... ? '
എന്ന ഉള്ളുണര്‍ത്തുന്ന ചോദ്യം കൂടിയായപ്പോള്‍, അത് നഷ്ടപ്പെട്ടു പോകുന്ന കേരളീയസംസ്കാരത്തെയും പ്രകൃതിയെയും കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയായി.
ഓണപ്പൂക്കളമൊരുക്കാന്‍ സുരേന്ദ്രനൊപ്പം പ്രകാശന്‍ കൊടക്കാടും ഉണ്ടായിരുന്നു.
പരിപാടിക്ക് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, ഫാക്കല്‍ട്ടി അംഗങ്ങളായ ടി സുരേഷ്, കെ രമേശന്‍, ടീച്ചര്‍ എജുക്കേറ്റര്‍ കൃഷ്ണകാരന്ത്, പി ടി എ പ്രസിഡന്റ് ഗിരീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Hiç yorum yok:

Yorum Gönder